Back to Stories

ഹര്‍ത്താല്‍ ദിനത്തിലെ ബലിയാടു

Syamlal CMSyamlal CM
October 13, 2016
ഗര്‍ഭിണി ആയ സഹോദരിയെ ഡോക്ടറെ കാണിച്ച് വരുന്ന വഴിക്ക് ഒരുപക്ഷെ , "വലുതായാല്‍ ഇവനെ നമുക്ക് ആരാക്കണം ചേച്ചീ" എന്ന ചോദ്യത്തിന്  അവന്‍റെ പെങ്ങള്‍ പറഞ്ഞിരിക്കാം , മാമനെപ്പോലെ രാഷ്ട്രീയം തലക്ക് പിടിച്ചു പോവാതിരുന്നാ മതിയായിരുന്നു എന്ന് .

രാഷ്ട്രീയ കൊലപാതകം ജീവന്‍ എടുത്ത ഒരച്ഛന്‍റെ മകള്‍ വേറെന്ത് മറുപടി പറയാന്‍ ...!


വീട്ടില്‍ എത്തി  മരുന്ന് വാങ്ങാന്‍ പുറത്തു പോയ അവന്‍
ഒരുപാട് വൈകിയപ്പോള്‍ അവന്‍റെ അമ്മയുടെ മനസ്സും ഒന്നു പതറിയിരിക്കാം .കാരണം അവനും അച്ഛനെ പോലെ ഒരു രാഷ്ട്രീയ പ്രവര്‍ത്തകന്‍ ആണ് .

സ്വന്തം മകന്‍ വെട്ടേറ്റു മരിച്ച വാര്‍ത്ത ഒരുപക്ഷെ ആ അമ്മ അറിഞ്ഞത്  വാര്‍ത്തകളില്‍ നിന്നാകാം.

മരുന്ന് വാങ്ങി വരുന്ന മാമനെ കാത്തു നിന്ന ആ പെങ്ങളുടെ ഉദരത്തിലേക്കുള്ള ശ്വാസവായു ഒരു നിമിഷത്തേക്ക്  നിലച്ചു പോയിരിക്കാം.

ഫുട്ബോള്‍ മാച്ച് പോലെ ഓരോ നിമിഷവും ശ്വാസം അടക്കിപ്പിടിച്ചിരുന്നു ന്യൂസ്‌ ചാനല്‍ കാണുന്ന ഞാന്‍ അടക്കം ഉള്ള ജനതക്ക് ആ ജീവന്‍റെ വില ഒരു ഹര്‍ത്താലോ , പണിമുടക്കോ ആയിരിക്കാം ...

മരിച്ചു എന്നുറപ്പ് വരുത്തി ഹര്‍ത്താല്‍ പ്രഘ്യാപിക്കുന്ന പാര്‍ട്ടി നേതാക്കള്‍ക്ക്  ഒരുപക്ഷെ ആ ജീവന്‍റെ വില പാര്‍ട്ടിയുടെ അഭിമാന പ്രശ്നമാവാം ...

ഓരോ ദിവസവും ജോലി ചെയ്ത് കുടുംബത്തിന്‍റെ പട്ടിണി മാറ്റാന്‍ പെടാപ്പാടുപെടുന്ന ഒരുകൂട്ടം ജനത ഉണ്ട്  ഇവിടെ...

ഓരോ ഹര്‍ത്താലുകള്‍ നടക്കുമ്പോഴും അന്ന് വയര്‍ മുറുക്കിക്കെട്ടുന്ന അവര്‍ക്ക് പാര്‍ട്ടി ഇല്ല , പ്രസ്ഥാനങ്ങള്‍ ഇല്ല.

ഇതൊക്കെ എന്ത് ല്ലേ ...

ഹര്‍ത്താല്‍ പ്രഖ്യാപിച്ച് 30 മിനിട്ടിനുള്ളില്‍ ബീവറേജില്‍ ക്യു നില്ക്കാന്‍ ഓടുന്ന നമുക്ക് എന്ത് ജീവന്‍ , എന്ത് ജീവിതങ്ങള്‍ ...

മരിച്ചവന്‍റെ ജീവന്‍ അവന്‍റെ കുടുംബത്തിനു നഷ്ട്ടമായി ...

വേറെ ആര്‍ക്ക് എന്ത് പ്രശ്നം ?

ഇനിയും മരിച്ചു വീഴാന്‍ പോവുന്നവരുടെ ശ്രദ്ധക്ക് ...

ഒരു ദിവസം എങ്കിലും കുടുംബത്തിനു വേണ്ടി ജീവിക്കാന്‍ ശ്രമിക്കൂ ...

നമ്മളെല്ലാരും ആഘോഷിക്കുന്ന ഓരോ ഹര്‍ത്താലിനും ഒരു ജീവന്‍റെ മണമുണ്ട് ...ഒരു കുടുംബത്തിന്‍റെ ശാപം ഉണ്ട് ...ഒരു കൂട്ടം ജനതയുടെ സങ്കടങ്ങള്‍ ഉണ്ട് ...

-Syam