മരീചിക: മിഥ്യയിലേക്കുള്ള പ്രയാണം - എപ്പിസോഡ് 2

ശ്യാം എല്ലാരേയും വിളിച്ചുണർത്തി.
"മണി ഒടുക്കത്തെ ഉറക്കം ആണല്ലോ. വിളിച്ചിട്ട് എണീക്കണില്ല".
"മണീന്റെ കാര്യം നോക്കണ്ട. ട്രെയിൻ അവനു സ്വന്തം വീട് പോലെയാ. കറക്റ്റ് കോഴിക്കോട് എത്തുമ്പോ അവൻ എണീക്കും." അമിത്ത് പാതി ഉറക്കത്തിൽ പറഞ്ഞു.
ട്രെയിൻ കോഴിക്കോട് റെയിൽവേ സ്റ്റേഷൻ അഞ്ചാം പ്ലാറ്റ്ഫോമിൽ ചെന്ന് നിന്നു. അപ്പോഴേക്കും ബോഗിയിൽ അവരുടെ ബഹളം തുടങ്ങിയിരുന്നു. മണിലാൽ എണീക്കുന്നില്ല. അവന്റെ ശരീരം ചുട്ടു പൊള്ളുന്നു. ബോധം നശിച്ച രീതിയിൽ അവൻ നിദ്രയിൽ തന്നെ തുടരുകയാണ്. എന്താണ് പറ്റിയതെന്ന് ആർക്കും വ്യതമായില്ല.
ആൾക്കാർ ചുറ്റുമായി കൂടി. അവർ എല്ലാവരും ചേർന്ന് പെട്ടെന്ന് തന്നെ അടുത്തുള്ള PVS ഹോസ്പിറ്റലിൽ എത്തിച്ചു. ഡോക്ടർമാർ മാറി മാറി പരിശോദിച്ചു. സീനിയർ ഡോക്ടർ വന്നു. എന്താണ് പറ്റിയതെന്ന് ആർക്കും പറയാൻ സാധിക്കുന്നില്ല.
അവയവങ്ങൾക്കോ, ശരീരത്തിന്റെ പ്രവർത്തങ്ങൾക്കോ ഒരു കുഴപ്പവും കാണുന്നില്ല. ഹൃദയമിടിപ്പ് കൂടിയിട്ടുണ്ട്, നല്ല ചൂടും ഉണ്ട്.
മണിലാലിന്റെ വീട്ടിൽ കാര്യം അറിയിച്ചു. അവർ പെട്ടെന്ന് തന്നെ ഹോസ്പിറ്റലിൽ എത്തി. മെഡിക്കൽ കോളേജിലേക്കോ മിംസിലേക്കോ കൊണ്ട് പൊയ്ക്കോളൂ എന്ന് ഡോക്ടർമാർ പറഞ്ഞു.
"ഡോക്ടർ എന്താണ് പറ്റിയത്?" ആകാശ് ഡോക്ടറോട് ചോദിച്ചു.
അവൻ ഒരു കോമ സ്റ്റേജിൽ ആണെന്നും, പക്ഷെ അതിനു തക്കതായി ശരീരത്തിന് ഒന്നും പറ്റിയില്ലെന്നും ഡോക്ടർ പറഞ്ഞു.
"നിങ്ങൾ എല്ലാരും കൂടെ അല്ലെ വന്നേ? ഇവന് മാത്രം എന്താ പറ്റിയെ?" മണിലാലിന്റെ അച്ഛൻ ആകാശിനെ നോക്കി ചോദിച്ചു.
"രാത്രി 12 വരെ ഞങ്ങൾ കഥ പറഞ്ഞു ഇരുന്നു, അതിനു ശേഷം ആണ് കിടന്നത്. പിന്നെന്താ പറ്റിയേന്നു ഞങ്ങൾക്ക് ആർക്കും അറിയില്ല."
"മണിലാലിന്റെ അമ്മ കരച്ചിലിന്റെ ക്ഷീണവും, ചെറിയ ദേഷ്യവും കലർന്ന മുഖത്തോടെ അവരെ നോക്കുന്നുണ്ടായിരുന്നു."
അവർക്കാർക്കും അമ്മയുടെ മുഖത്തേക്ക് നോക്കാൻ ഉള്ള ധൈര്യം ഉണ്ടായിരുന്നില്ല.
വൈകുന്നേരത്തോടെ മണിലാലിനെ മിംസിലേക്കുകൊണ്ട് പോവാം എന്ന ധാരണയിലെത്തി.

